national news
ഓപ്പറേഷൻ സിന്ദൂര്‍; ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്ഥാൻ, തള്ളി പ്രതിരോധ മന്ത്രാലയം
ന്യൂദൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യക്കെതിരെ വ്യാജപ്രചാരണവുമായി പാകിസ്ഥാൻ. തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ നിരവധി അവകാശവാദങ്ങളുമായി പാകിസ്ഥാന്റെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) എത്തിയിരിക്കുകയാണ്.
പാകിസ്ഥാൻ ഇന്ത്യയിലെ 15 സ്ഥലങ്ങളിൽ മിസൈൽ ആക്രമണം നടത്തിയെന്നും പാകിസ്ഥാൻ വ്യോമസേന ശ്രീനഗർ വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്നുമാണ് അവകാശവാദം. കൂടാതെ ഇന്ത്യൻ ആർമി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചു എന്നുതുടങ്ങിയ പ്രചാരണവും നടത്തുന്നുണ്ട്.
എന്നാൽ ഇന്ത്യയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ വേണ്ടി പാകിസ്ഥാൻ മനഃപൂർവം തെറ്റായ വിവരങ്ങൾ പുറത്തുവിടുകയാണെന്ന് വിമർശിച്ച ഇന്ത്യൻ സേന ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. പാകിസ്ഥാൻ സായുധ സേനയുടെ മാധ്യമ, പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ്.
26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തുകയായിരുന്നു.
ഒമ്പത് ഇടങ്ങളിലായി നടത്തിയ ആക്രമണത്തിൽ ഇന്ത്യ ലക്ഷ്യം വെച്ചത് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ മാത്രമാണ്. വിവിധ സേനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് മറുപടി നൽകിയത്.
ജെയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ ഭീകരകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുമ്പുതന്നെ ശേഖരിച്ചിരുന്നു.
തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കനത്ത ആഘാതം ഉണ്ടായി.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യം വെച്ചതെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ആക്രമണങ്ങൾക്ക് പിന്നാലെ നിയന്ത്രണ രേഖയിലെ ഇന്ത്യൻ ഗ്രാമങ്ങൾക്ക് നേരെ പാകിസ്ഥാൻ അതിർത്തി കടന്നുള്ള വെടിവയ്പ്പും പീരങ്കി ഷെല്ലാക്രമണവും നടത്തി. ഈ ആക്രമണത്തിൽ മൂന്ന് നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടു.
കോട്‌ലി, മുരിഡ്‌കെ, ബഹവൽപൂർ, ചക് അമ്രു, ഭീംബർ, ഗുൽപൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലും മുസാഫറാബാദിലെ രണ്ട് സൈറ്റുകളിലും ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്ഥാൻ ഡി.ജി ഐ.എസ്.പി.ആർ, ലഫ്റ്റനൻ്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു.
സിയാൽകോട്ട്, ബഹവൽപൂർ, ചക് അമ്രു, മുരിദ്കെ എന്നിവ അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്തും ബാക്കിയുള്ളവ പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്കപ്പുറത്തുമാണ് സ്ഥിതി ചെയ്യുന്നത്.
Content Highlight: Pakistan’s ISPR spreads fake news after Operation Sindoor: Know details here