മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ്
ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരോധിച്ചു. അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും മേൽ ചുമത്തപ്പെട്ട യുദ്ധക്കുറ്റങ്ങൾക്കെതിരായ വിചാരണകൾ പൂർത്തിയാകുന്നതുവരെയാണ് പാർട്ടി നിരോധിക്കാൻ തീരുമാനമെടുത്തത്. തീവ്രവാദ വിരുദ്ധ നിയമപ്രകാരം പാർട്ടിയുടെ ഓൺലൈൻ സാന്നിധ്യം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചിരിക്കുകയാണ്.
ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് (മെയ് 10, 2025) ഈ തീരുമാനമെടുത്തത്. രാഷ്ട്രീയ പാർട്ടികളെയും അവയുടെ അനുബന്ധ സംഘടനകളെയും പിന്തുണക്കാരെയും ശിക്ഷിക്കാൻ ട്രൈബ്യൂണലിനെ അനുവദിക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നിയമത്തിലെ ഭേദഗതിയും ഈ യോഗത്തിൽ കൗൺസിൽ അംഗീകരിച്ചു.
സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭ ശനിയാഴ്ച പാർട്ടിയുടെ പ്രവർത്തനങ്ങൾ ഓൺലൈനിലും മറ്റിടങ്ങളിലും രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കാൻ തീരുമാനിച്ചതായി രാജ്യത്തെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.
‘ദേശീയ സുരക്ഷയും പരമാധികാരവും ഉറപ്പാക്കുക, ജൂലൈ പ്രസ്ഥാനത്തിലെ പ്രവർത്തകരുടെയും ട്രൈബ്യൂണൽ നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന വാദികളുടെയും സാക്ഷികളുടെയും സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യം,’ നസ്രുൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരോധനം സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം പുറത്താക്കപ്പെട്ടതിന് ശേഷം ഹസീനയുടെയും അവരുടെ മുതിർന്ന പാർട്ടി സഹപ്രവർത്തകരുടെ മേലും നിരവധി കേസുകൾ ചുമത്തിയിട്ടുണ്ട്. രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ പ്രതിഷേധക്കാർ അവരുടെ ഔദ്യോഗിക വസതി ആക്രമിച്ചതിനെത്തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ ഹസീന ഇന്ത്യയിൽ പ്രവാസത്തിലാണ്.
മൂന്നാഴ്ച നീണ്ടുനിന്ന ഷെയ്ഖ് ഹസീന വിരുദ്ധ പ്രതിഷേധത്തിനിടെ 1,400 പേർ വരെ കൊല്ലപ്പെട്ടിരിക്കാമെന്ന് ഫെബ്രുവരിയിൽ യു.എൻ മനുഷ്യാവകാശ ഓഫീസ് ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ശനിയാഴ്ച രാത്രിയോടെ അവാമി ലീഗ് പാർട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിൽ പുതുതായി രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയുടെ അനുയായികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ശനിയാഴ്ച രാത്രിയോടെ ഇവർ അന്ത്യശാസനം പുറപ്പെടുവിച്ചതിനെ തുടർന്നാണ് അവാമി ലീഗിനെ നിരോധിക്കാൻ തീരുമാനം ഉണ്ടായത്. ജമാഅത്തെ ഇസ്‌ലാമി പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗത്തിലെ അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
വിഷയത്തിൽ ഷെയ്ഖ് ഹസീനയിൽ നിന്നോ അവരുടെ പാർട്ടിയിൽ നിന്നോ ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല. അതേസമയം ജതിയ നാഗോറിക് അല്ലെങ്കിൽ നാഷണൽ സിറ്റിസൺ പാർട്ടിയുടെ തലവനും വിദ്യാർത്ഥി നേതാവുമായ നഹിദ് ഇസ്‌ലാം യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ചു.
Content Highlight: Bangladesh bans activities of deposed PM Sheikh Hasina’s Awami League party