ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി ബി.ജെ.പിയുടെ 11 ദിവസത്തെ തിരംഗ യാത്ര
ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂര പ്രചരണായുധമാക്കി ബി.ജെ.പിയുടെ 11 ദിവസത്തെ തിരംഗ യാത്ര. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നാലെ 11 ദിവസത്തെ തിരംഗ യാത്ര ആരംഭിച്ചിരിക്കുകയാണ് ബി.ജെ.പി. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ ഒപ്പിട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഭരണകക്ഷിയായ ബി.ജെ.പി 11 ദിവസത്തെ രാജ്യവ്യാപക ‘തിരംഗ യാത്ര’ നടത്തുന്നത്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നതും പാകിസ്ഥാൻ പിന്തുണ നൽകുന്നതുമായ തീവ്രവാദികൾക്കെതിരായ സൈനിക നടപടിയിൽ ഇന്ത്യൻ സായുധ സേനയുടെ നേട്ടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനാണ് യാത്ര നടത്തുന്നതെന്നാണ് ബി.ജെ.പിയുടെ വാദം.
തിരംഗ യാത്ര മെയ് 13 ചൊവ്വാഴ്ച ആരംഭിച്ച് മെയ് 23 വരെ രാജ്യമെമ്പാടും തുടരുമെന്ന് ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല പറഞ്ഞു. ‘മോദി സർക്കാരിന്റെ ദൃഢനിശ്ചയമുള്ള നേതൃത്വത്തെയും സായുധ സേനയുടെ വീര്യത്തെയും കുറിച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി ഈ യാത്ര നടത്തുന്നത്.
11 ദിവസം നീണ്ടുനിൽക്കുന്ന ‘തിരംഗ യാത്ര’ ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം എടുത്തുകാണിക്കും,’ ശുക്ല പറഞ്ഞു. കാർഗിൽ യുദ്ധകാലത്ത് നടന്ന വിജയ് ദിവസിന് സമാനമായ ആഘോഷത്തോടെയാണ് തിരംഗ യാത്ര സമാപിക്കുക.
യാത്രയുടെ ഭാഗമായി ദേശീയ പതാക വഹിച്ചുകൊണ്ട് ഇന്ത്യയിലുടനീളം ബി.ജെ.പി നേതാക്കളും പ്രവർത്തകരും റാലികൾ നടത്തും. യാത്രയുടെ ഘടനയ്ക്ക് അന്തിമരൂപം നൽകുന്നതിനായി കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ. പി. നദ്ദ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ സമഗ്രമായ ചർച്ചകൾ നടത്തി.
തിരംഗ യാത്രയുടെ ലക്ഷ്യങ്ങളും രൂപരേഖയും രൂപപ്പെടുത്തുന്നതിനായി പാർട്ടി ദേശീയ പ്രസിഡന്റ് നേരത്തെ ബി.ജെ.പി ജനറൽ സെക്രട്ടറിമാരുമായി ഒരു പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു. പരിപാടിയിൽ മുതിർന്ന മന്ത്രിമാർ മുതൽ താഴെത്തട്ടിൽ നിന്നുള്ള നേതാക്കൾ വരെ എത്തിച്ചേരും.
അതേസമയം തിരംഗ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് വലിയ വിമർശനം ഉയരുന്നുണ്ട്. ഈ വിമർശനത്തെ ബി.ജെ.പി വൃത്തം നിഷേധിച്ചു.
Content Highlight: Two-day Delhi Assembly session from May 13 cancelled