Kerala News
അഭിഭാഷകയെ മര്‍ദിച്ച കേസ്; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍, അഭിഭാഷകനെ പിടികൂടാനാകാതെ പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ മര്‍ദിച്ച അഭിഭാഷകന് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനാണ് മര്‍ദനത്തിന് ഇരയായത്. അഡ്വ. ബെയ്ലിന്‍ ദാസാണ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ചത്.
തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ബെയ്‌ലിൻ ദാസിനെതിരെ പൊലീസ് കേസെടുത്തു. തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ശ്യാമിലിയെ രണ്ട് തവണ അഭിഭാഷകന്‍ മര്‍ദിച്ചതായാണ് എഫ്.ഐ.ആര്‍. ഇടത് കവിളിലേറ്റ ആദ്യത്തെ അടിക്ക് തന്നെ ശ്യാമിലി താഴെ വീഴുകയും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അടിച്ചെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് വഞ്ചിയൂരില്‍ ഉണ്ടായതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. അഭിഭാഷകയെ മര്‍ദിച്ചതില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ശ്യാമിലിയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയിരുന്നു. തുടര്‍ന്ന് പിരിച്ചുവിട്ടതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ശ്യാമിലിയെ അഭിഭാഷകന്‍ മര്‍ദിച്ചത്.
യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കുണ്ടെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സംരക്ഷിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഓഫീസിനകത്ത് രണ്ട് വനിതാ അഭിഭാഷകര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അത് സൂചിപ്പിക്കാനാണ് അഭിഭാഷകനെ സമീപിച്ചതെന്നും എന്നാല്‍ പരാതി പോലും കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ശ്യാമിലി മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമനടപടിയുടെ ഭാഗമായി ബാര്‍ അസോസിയേഷനെ സമീപിച്ചപ്പോള്‍ അവര്‍ സഹകരിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു.
മര്‍ദിക്കപ്പെട്ട ഉടനെ യുവതി ബന്ധുക്കളെ വിളിച്ചുവരുത്തിയെന്നും എന്നാല്‍ ഈ സമയം സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷന്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണ് ചെയ്തതെന്നും ആരോപണമുണ്ടായിരുന്നു.
ഇതിനുപിന്നാലെ ബാര്‍ അസോസിയേഷന്‍ അഭിഭാഷകനെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തില്‍ സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
Content Highlight: Woman Lawyer assault case: Human Rights Commission intervenes, police fail to arrest accused