മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിക്കായി നീക്കിവെച്ച 13 കോടിയില്‍ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ജയ്പൂര്‍: മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിക്കായി നീക്കിവെച്ച 13 കോടി രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം.
മാര്‍ച്ച് ആറിന് നടന്ന ഓഡിറ്റില്‍ പദ്ധതിയുടെ ബ്ലോക്ക് കോര്‍ഡിനേറ്ററായ രാജേന്ദ്ര സിങ് പരിഹാര്‍ പണം തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കളക്ടറും ജില്ലാ പഞ്ചായത്ത് സി.ഇ.ഒയും അന്വേഷണത്തിന് ഉത്തരവിട്ടു.
ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി രാജേന്ദ്ര സിങ് നിയമിതനായ സമയം മുതലുള്ള കണക്കുകള്‍ പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം ജന്‍പദിന് നിര്‍ദേശം നല്‍കി. അതേസമയം പരിഹാര്‍ ഇപ്പോൾ ഒളിവിലാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബേതുല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
സംസ്ഥാന തലത്തില്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം (PFMS) വഴിയാണ് ഫണ്ടുകളുടെ കൈമാറ്റം നടക്കുന്നത്.
എന്നാല്‍ രാജേന്ദ്ര സിങ് നിയമിതനായതിന് പിന്നാലെ ചിച്ചോളി പഞ്ചായത്തില്‍ 2021 നവംബര്‍ രണ്ട് മുതല്‍ 2025 മാര്‍ച്ച് അഞ്ച് വരെയും ഭീംപൂരില്‍ 2023 ജനുവരി 31 മുതല്‍ 2023 ഒക്ടോബര്‍ 24 വരെയും ഏകദേശം 13,21,71,220 രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് നടന്ന ബേതുല്‍ ജില്ല മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷ മേഖല കൂടിയാണ്. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള ഫണ്ട് ഉപയോഗിച്ച് ജന്‍പദ്, ഗ്രാമപഞ്ചായത്തുകളാണ് സ്വച്ഛ് ഭാരത് ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുക.
സ്വച്ഛ് ഭാരതിന്റെ കീഴില്‍ ടോയ്‌ലെറ്റുകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, പദ്ധതിക്കായുള്ള വാഹനങ്ങള്‍, സോക് പിറ്റുകള്‍, കമ്പോസ്റ്റിങ് യൂണിറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും ശേഖരണവുമാണ് സാധ്യമാക്കുക.
നിലവില്‍ ജില്ലയില്‍ നടന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും പ്രതിമാസ അവലോകനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ബേതുല്‍ കളക്ടര്‍ നരേന്ദ്ര കുമാര്‍ സൂര്യവംശി പറഞ്ഞു.
Content Highlight: Report finds irregularities in Rs 13 crore allocated for Swachh Bharat Mission in Madhya Pradesh