national news
സവർക്കറും ഗോഡ്സെയും ബന്ധുക്കൾ: രാഹുൽ ഗാന്ധി
ന്യൂദൽഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനായ വിനായക് സവർക്കർ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ ബന്ധുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സവർക്കറുടെ ചെറുമകൻ രാഹുൽ ഗാന്ധിക്കെതിരെ നൽകിയ മാനനഷ്ടക്കേസിന് പിന്നാലെ പൂനെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്.
ഗോഡ്‌സെയുമായുള്ള തന്റെ രക്തബന്ധം മാനനഷ്ടക്കേസ് കൊടുത്ത സത്യകി സവർക്കർ മനപൂർവ്വം മറച്ചുവെച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചു. സവർക്കറുടെ സഹോദരൻ നാരായൺ സവർക്കറുടെ ചെറുമകനാണ് താൻ എന്ന് സത്യകി സവർക്കർ രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ പറയുന്നു.
പരാതിക്കാരനായ സത്യകി സവർക്കറുടെ മാതാവ് ഹിമാനി അശോക് 1947 ൽ ജനിച്ചെന്നും 2015 ൽ പൂനെയിൽ മരിച്ചെന്നും രാഹുൽ ഗാന്ധി പറയുന്നു. ഹിമാനി അശോക്, ഗോപാൽ വിനായക് ഗോഡ്‌സെയുടെ മകളാണെന്നും, മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായജ് ഗോഡ്‌സെ ഗോപാൽ വിനായക് ഗോഡ്‌സെയുടെ സഹോദരനാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘വിവരം അനുസരിച്ച്, പരാതിക്കാരനായ സത്യകി സവർക്കറുടെ മാതാവ് ശ്രീമതി ഹിമാനി അശോക് 31/03/1947 ന് ജനിച്ചു, 11/10/2015 ന് പൂനെയിൽ മരിച്ചു. പരേതയായ ശ്രീമതി ഹിമാനി അശോക്, ഗോപാൽ വിനായക് ഗോഡ്‌സെയുടെ മകളാണ്. ഗോപാൽ വിനായക് ഗോഡ്‌സെയുടെ സഹോദരനാണ് നാഥുറാം വിനായക് ഗോഡ്‌സെ. ഗോഡ്സെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ 30/01/1948 ന് കൊലപ്പെടുത്തി. 15/11/1949 ന് അദ്ദേഹത്തിന്റെ കൂട്ടാളിയായ നാരായൺ ആപ്തെയോടൊപ്പം തൂക്കിലേറ്റപ്പെടുകയും ചെയ്തു. ഹിമാനി സവർക്കർ ഒരു ഹിന്ദുത്വ പ്രവർത്തകയായിരുന്നു. പിന്നീട് അവർ വിനായക് സവർക്കറുടെ അനന്തരവൻ അശോക് സവർക്കറെ വിവാഹം കഴിച്ചു,’ രാഹുൽ ഗാന്ധിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
മഹാത്മ ഗാന്ധി വധക്കേസിൽ വിനായക് സവർക്കർ കൂട്ടുപ്രതിയായിരുന്നുവെന്നും എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടുവെന്നും സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി പറയുന്നുണ്ട്. പരാതിക്കാരനായ സത്യകി സവർക്കറുടെ മുത്തച്ഛൻ ഗോപാൽ ഗോഡ്‌സെയും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിൽ കുറ്റാരോപിതനായിരുന്നെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നു.
സത്യകി സവർക്കർ കോടതിയുടെ മുമ്പാകെ വസ്തുതകൾ മറച്ചുവെച്ചെന്നും ഇത് കോടതിയോട് വിശ്വാസ്യത പുലർത്താത്തതിന് തുല്യമാണെന്നും ഒരു കക്ഷി സത്യസന്ധമല്ലാതെ പെരുമാറിയാൽ അത്തരം നീതിബോധമില്ലാത്ത ഹരജിക്കാരന് കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ അർഹതയില്ലെന്നത് ജ്യുഡീഷ്യറിയുടെ തത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ നിന്ന് വസ്തുതകൾ മറച്ചുവെക്കുന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്, അത് കോടതിയോടുള്ള വഞ്ചനയായി കണക്കാക്കപ്പെടുന്നു, ഇത് ഒരു കേസ് തള്ളിക്കളയുന്നതിന് കാരണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘വസ്തുതകൾ മറച്ചുവെക്കുക എന്നാൽ നിയമപരമായ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മനപൂർവ്വം തടഞ്ഞുവയ്ക്കുകയോ തെറ്റായി പ്രതിനിധീകരിക്കുകയോ ചെയ്യുക എന്നാണ്. പരാതിക്കാരൻ മനപൂർവ്വം വസ്തുതകൾ മറച്ചുവച്ചു,’ സത്യവാങ്മൂലത്തിൽ പറയുന്നു.
‘സവർക്കർ കുടുംബവും ഗോഡ്‌സെ കുടുംബവും രക്തബന്ധമുള്ളവരാണ്. രണ്ട് കുടുംബങ്ങൾക്കും ചരിത്രമുണ്ടെങ്കിൽ, അത് രണ്ട് കുടുംബങ്ങളും രാജ്യത്തിന് നൽകിയ സംഭാവന, പ്രശസ്തി, പദവി, പ്രതിച്ഛായ എന്നിവയെ നിർണ്ണയിക്കും. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പരാതിക്കാരനായ സത്യകി സവർക്കർ തന്റെ മാതാവിന്റെ കുടുംബ ചരിത്രം വെളിപ്പെടുത്താതെ പിതാവിന്റെ വംശാവലി മാത്രമാണ് നൽകിയത്,’ രാഹുൽ ഗാന്ധി പറഞ്ഞു.
താനും തന്റെ ചില സുഹൃത്തുക്കളും ഒരിക്കൽ ഒരു മുസ്‌ലിം പുരുഷനെ മർദിച്ചതായും അതിൽ സന്തോഷം തോന്നിയതായും സവർക്കർ ഒരു പുസ്തകത്തിൽ എഴുതിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ലണ്ടനിൽ വെച്ച് പറഞ്ഞെന്ന് ആരോപിച്ച് സത്യകി സവർക്കർ, 2023 ൽ പരാതി നൽകുകയായിരുന്നു. അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും സവർക്കർ ഇതുപോലുള്ള ഒന്നും എഴുതിയിട്ടില്ലെന്നും സത്യകി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണം സാങ്കൽപ്പികവും വ്യാജവും ദുരുദ്ദേശപരവുമാണെന്ന് പരാതിയിൽ പറയുന്നു.
Content Highlight: Rahul Gandhi Claims Savarkar-Godse “Blood Relation” In Defamation Affidavit