ഗസയിൽ മരണവും പട്ടിണിയും രൂക്ഷമാകുന്നതിനിടെ യു.എൻ.എസ്.സി വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത് യു.എസ്
ഗസ: ഗസയിൽ അടിയന്തരവും, ഉപാധികളില്ലാത്തതും, സ്ഥിരവുമായ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയുടെ (യു.എൻ.എസ്.സി) പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. വെടിനിർത്തലിനെ എതിർത്ത് വോട്ട് ചെയ്ത ഏക രാജ്യം യു.എസ് ആയിരുന്നു, കൗൺസിലിലെ മറ്റ് 14 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു.
വീറ്റോ ചെയ്ത പ്രമേയം ഗസയിലെ സ്ഥിതി അതിഭീകരമാണെന്നും ദുരന്തമാണെന്നും പറഞ്ഞു. കൂടാതെ ഗസയിലേക്ക് മാനുഷിക സഹായം പ്രവേശിക്കാൻ അനുവദിക്കണമെന്നും യു.എന്നിനും മറ്റ് മനുഷ്യാവകാശപ്രവർത്തകർക്കും സുരക്ഷിതമായും തടസമില്ലാതെയും സഹായം വിതരണം ചെയ്യാൻ അനുവദിക്കണമെന്നും നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഉടനടി പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഗസയിൽ തടവിലാക്കപ്പെട്ട ഇസ്രഈലി ബന്ദികളെ മോചിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെടിനിർത്തൽ ആവശ്യം തടവുകാരെ മോചിപ്പിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ അത് നടക്കില്ലെന്നും യു.എസ് പറഞ്ഞു. യു.എസ് ആക്ടിങ് അംബാസഡർ ഡൊറോത്തി ഷിയയായിരുന്നു അമേരിക്കയെ പ്രതിനിധീകരിച്ച് എത്തിയത്.
റഷ്യ, ചൈന, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഹമാസിനെ അപലപിക്കാത്തതും ഹമാസ് നിരായുധീകരിച്ച് ഗസ വിട്ടുപോകണമെന്ന് ആവശ്യപ്പെടാത്തതുമായ ഒരു നടപടിയെയും അമേരിക്ക പിന്തുണയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ട് കരട് പ്രമേയത്തെ യു.എസ് പ്രതിനിധി ഡൊറോത്തി ഷിയ തള്ളുകയായിരുന്നു.
അമേരിക്കയുടെ വീറ്റോയെ ഇസ്രഈൽ സ്വാഗതം ചെയ്യുകയും ചെയ്തു. ‘ഇസ്രഈലിനൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുകയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ ഈ ഏകപക്ഷീയമായ പ്രമേയം വീറ്റോ ചെയ്യുകയും ചെയ്തതിന് യു.എസ് ഭരണകൂടത്തിന് ഞാൻ നന്ദി പറയുന്നു. നിർദിഷ്ട പ്രമേയം ഹമാസിനെ ശക്തിപ്പെടുത്തുകയും ബന്ദിയാക്കൽ കരാർ നേടാനുള്ള അമേരിക്കൻ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു,’ ഇസ്രഈൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ കുറിച്ചു.
അതേസമയം പ്രമേയത്തെ പിന്തുണച്ച യു.കെയുടെ അംബാസഡർ ബാർബറ വുഡ്‌വാർഡ് ഒരു പ്രസ്താവനയിൽ, ഇസ്രഈൽ ഗസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
‘ഗസയിൽ സൈനിക പ്രവർത്തനങ്ങൾ വിപുലീകരിക്കാനും മാനുഷിക സഹായം നിയന്ത്രിക്കാനുമുള്ള ഇസ്രഈൽ സർക്കാരിന്റെ തീരുമാനങ്ങൾ ന്യായീകരിക്കാനാവാത്തതാണ്. യു.കെ അവയെ പൂർണമായും എതിർക്കുന്നു,’ യു.കെ പറഞ്ഞു.
ഇസ്രഈലിനെ സംരക്ഷിക്കുന്നതിനായി സുരക്ഷാ കൗൺസിൽ കരട് വെടിനിർത്തൽ പ്രമേയം യു.എസ് വീറ്റോ ചെയ്യുന്നത് ഇത് അഞ്ചാം തവണയാണ്. ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും ഉടനടിയും നിരുപാധികമായും മോചിപ്പിക്കണമെന്ന ആവശ്യം നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി, ബൈഡൻ ഭരണകൂടത്തിന് കീഴിൽ കഴിഞ്ഞ നവംബറിൽ സമാനമായ ഒരു പ്രമേയം അമേരിക്ക വീറ്റോ ചെയ്തിരുന്നു.
Content Highlight: US vetoes resolution for unconditional Gaza ceasefire at UN security council