Kerala News
ഭാരതാംബയുടെ ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോ? രാജ് ഭവൻ വിവാദത്തില്‍ എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: രാജ് ഭവനിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. അന്തസുള്ള നിലപാടാണ് കൃഷിമന്ത്രി പി. പ്രസാദ് സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.
രാജ് ഭവനില്‍ വിളക്ക് കൊളുത്തി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയിരുന്നു. ഈ തീരുമാനത്തെ പ്രശംസിച്ചുകൊണ്ടായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.
‘ആര്‍.എസ്.എസ് അര്‍ധ സൈനിക സംഘടന. ആര്‍.എസ്.എസ് നടപ്പാക്കുന്നത് കാവിവത്ക്കരണ അജണ്ട,’ എം.വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭാരതാംബ എന്ന ഔദ്യോഗിക ചിഹ്നം എവിടെയെങ്കിലും ഉണ്ടോയെന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചു. സമൂഹത്തെ കാവിവത്കരിക്കാന്‍ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ നടക്കുന്നുവെന്നും അത് അപകടകരമായ സൂചനയാണ്, തെറ്റായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഇന്ന് (വ്യാഴം) രാവിലെയാണ് രാജ് ഭവന്‍ കൃഷിവകുപ്പിനെ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കുകയായിരുന്നു.
തുടര്‍ന്ന് രാജ് ഭവനില്‍ നടത്തേണ്ട പരിപാടി റദ്ദ് ചെയ്ത് സെക്രട്ടറിയേറ്റില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തു.
രാജ് ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു പിന്തുണച്ചത്.
വിഷയത്തില്‍ മന്ത്രി സ്വീകരിച്ച നിലപാട് നന്നായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ് ഭവനില്‍ പരിപാടി നടത്താന്‍ ഭാരതാംബയുടെ ചിത്രത്തില്‍ തിരി തെളിയിക്കണമെന്നും പൂജ നടത്തണമെന്നുമുള്ള ഗവര്‍ണറുടെ നിലപാടിനെ മുഖ്യമന്ത്രി തള്ളുകയും ചെയ്തു.
Content Highlight: Is there an official symbol of Bharatamba anywhere? MV Govindan on the Bharatamba controversy in Raj Bhavan