Kerala News
സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പോക്സോ കേസ് പ്രതി സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായ സംഭവത്തിൽ പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റര്‍ ടി.എസ് പ്രദീപ് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്.
സർക്കാർ നിർദേശത്തെ തുടർന്നാണ് പ്രധാനാധ്യാപകനെ സസ്പെന്റ് ചെയ്തത്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്ക് വീഴ്ചയുണ്ടായതായി തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു.
ജൂണ്‍ രണ്ടിന് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം. നായര്‍ തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ അതിഥിയായി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരുന്നത്.
മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നും വിശദീകരണം ലഭിച്ചിരുന്നത്.. സ്‌കൂളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മുകേഷ് എം. നായരെ കൊണ്ടുവന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പരിപാടി തുടങ്ങി പകുതിയായപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി കയറി വന്നതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു.
റീല്‍സ് ചീത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ദ്ധ നഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നുമാണ് മുകേഷ് എം. നായര്‍ക്കെതിരെയുള്ള പരാതി. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ ഇയാളെ അതിഥിയായി പങ്കെടുപ്പിച്ചത്.
പോക്സോ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകരെ പോലും സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട ഈ വര്‍ഷം തന്നെ ഒരു സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ അതിഥിയായി പങ്കെടുപ്പിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പും മന്ത്രി വി. ശിവന്‍കുട്ടിയും സംഭവത്തില്‍ ഇടപെടുകയായിരുന്നു.
Content Highlight: POCSO case accused is special guest at school entrance ceremony; headmaster suspended