പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ ഇന്ത്യ ലോകത്ത് ഒന്നാമത്; പ്രതിവർഷം 58,000 കേസുകൾ
ന്യൂദൽഹി: ആഗോളതലത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങളുടെ ഏറ്റവും ഉയർന്ന നിരക്ക് ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ജനീവയിൽ അടുത്തിടെ സമാപിച്ച 78-ാമത് വേൾഡ് ഹെൽത്ത് അസംബ്ലിയിൽ ഗ്ലോബൽ സ്നേക്ക്ബൈറ്റ് ടാസ്‌ക്ഫോഴ്‌സ് പുറത്തിറക്കിയ ‘ടൈം ടു ബൈറ്റ് ബാക്ക്: കാറ്റലൈസിങ് എ ഗ്ലോബൽ റെസ്പോൺസ് ടു സ്നേക്ക്ബൈറ്റ് എൻവെനോമിങ്’ (Time to Bite Back: Catalyzing a Global Response to Snakebite Envenoming ) എന്ന റിപ്പോർട്ടിലാണീ വിവരം പറയുന്നത്.
പാമ്പുകടിയേറ്റതിനെ തുടർന്ന് ഉണ്ടാകുന്ന മരണങ്ങളും വൈകല്യങ്ങളും കുറയ്ക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും നടപടികൾ എടുക്കുന്നതും ലക്ഷ്യമിട്ടുള്ള ഒരു ആഗോള ക്യാംപയിൻ ആണിത്.
ഇന്ത്യയിൽ പ്രതിവർഷം 58,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം പരിമിതമായി ലഭിക്കുന്ന ദരിദ്രരും തദ്ദേശീയരുമായ സമൂഹങ്ങൾക്കിടയിൽ ഇതിന്റെ ആഘാതം ഗുരുതരമാണെന്നും റിപ്പോർട്ട് പറയുന്നു.
പരമ്പരാഗത വൈദ്യശാസ്ത്രത്തിലുള്ള വിശ്വാസം മൂലം ശരിയായ ചികിത്സയിൽ കാലതാമസംവരുത്തുന്നത്, ഉയർന്ന ചെലവുകൾ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ പാമ്പുകടിയേറ്റുള്ള മരണം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
പാമ്പുകടിയേറ്റ വിഷബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇന്ത്യ ഒരു ദേശീയ കർമപദ്ധതി ആരംഭിച്ചതായും അത് നടപ്പിലാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എങ്കിലും 2030 ആകുമ്പോഴേക്കും പാമ്പ് കടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും പകുതിയായി കുറയ്ക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിൽ ഇന്ത്യ ഇപ്പോഴും വെല്ലുവിളി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പാമ്പുകടിയേറ്റ പല മരണങ്ങളും തടയുന്നതിൽ ഇന്ത്യ ഇപ്പോഴും പരാജയപ്പെടുന്നുവെന്ന് പ്രമുഖ പൊതുജനാരോഗ്യ പ്രവർത്തകനും ഡോക്ടറും റിപ്പോർട്ടിന്റെ രചയിതാക്കളിൽ ഒരാളുമായ ഡോ. യോഗേഷ് ജെയിൻ പറഞ്ഞു. ‘അവരുടെ ആരോഗ്യ സംരക്ഷണ സംവിധാനം എപ്പോഴും സജ്ജമല്ല. കേസുകൾ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള പരിശീലനമോ ഉപകരണങ്ങളോ ആത്മവിശ്വാസമോ ഡോക്ടർമാർക്ക് പലപ്പോഴും ഇല്ല. മാത്രമല്ല ദാരിദ്ര്യം പ്രശ്നം സങ്കീർണ്ണമാക്കുന്നു. പരിചരണം സൗജന്യമോ പ്രാപ്യമോ അല്ലാത്തപ്പോൾ, ആളുകൾ വിശ്വാസ രോഗശാന്തിക്കാരിലേക്കോ മറ്റ് ഫലപ്രദമല്ലാത്ത ഓപ്ഷനുകളിലേക്കോ തിരിയുന്നു,’ അദ്ദേഹം പറഞ്ഞു.
Content Highlight: India tops world in snakebite deaths, 58,000 cases