World News
ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രഈല്‍ ഉടന്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്
ടെല്‍ അവീവ്: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പൂര്‍ണമായും സജ്ജരെന്ന് ഇസ്രഈല്‍ യു.എസ് ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇറാനെതിരായ ഇസ്രഈല്‍ ആക്രമണം ഉടനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് മാധ്യമയായ സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ടിന് പിന്നാലെ ഇറാനിലെ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഭാഗികമായി ഒഴിപ്പിക്കാന്‍ യു.എസ് തയ്യാറെടുക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. പശ്ചിമേഷ്യയില്‍ കഴിയുന്ന യു.എസ് സൈനിക-എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ രാജ്യത്തേക്ക് മടങ്ങാന്‍ അമേരിക്ക അനുമതി നല്‍കുകയും ചെയ്തു.
ഇറാന്റെ ആണവ പരീക്ഷണങ്ങളും മറ്റും നിര്‍ത്തലാക്കുന്നതിനായി യു.എസ് അഞ്ചാംഘട്ട ചർച്ച നടത്താനിരിക്കെയാണ് ഇസ്രഈലിന്റെ മുന്നറിയിപ്പ്. ഇതിനിടെ തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഇസ്രഈലിനോപ്പം അമേരിക്കയും അതിന് ഉത്തരവാദികളാകുമെന്ന് ഇറാന്‍ പ്രതികരിച്ചു. തങ്ങള്‍ സജ്ജരാണെന്നും ഇറാന്‍ അറിയിച്ചു.
എന്നാല്‍ രാജ്യത്ത് ഇസ്രഈല്‍ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ഇറാനെ ആക്രമിക്കാനുള്ള ഇസ്രഈല്‍ പദ്ധതി ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളഞ്ഞിരുന്നു. ഇറാനുമായി ചര്‍ച്ച നടത്താന്‍ തനിക്ക് അവസരം വേണമെന്നാണ് ട്രംപ് അന്ന് പറഞ്ഞിരുന്നത്.
ഇതിനുപുറമെ അമേരിക്കയുമായി നേരിട്ട് ആണവക്കരാര്‍ ചര്‍ച്ച നടത്താന്‍ താത്പര്യമില്ലെന്ന് പറഞ്ഞ ഇറാനെതിരെ ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. യു.എസുമായി ആണവക്കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ രാജ്യത്തിന് നേരെ ബോബുകള്‍ വര്‍ഷിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അമേരിക്കയുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം ഇറാന് മേല്‍ ഇരട്ടി തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
നിലവില്‍ ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഇറാനുമായി ചര്‍ച്ചകള്‍ നടത്താനിരിക്കുകയാണെന്നും ഇതിനിടെ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ട്രംപ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം 2024 നവംബറില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രവര്‍ത്തനരഹിതമെന്ന് കരുതിയിരുന്ന ഇറാനിലെ പരീക്ഷണശാലയാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ തകര്‍ന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് അനുസരിച്ച് പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സിലാണ് രഹസ്യ പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രഈലിന്റെ ആക്രമണത്തോടെ ഇറാന്റെ ഒരു വര്‍ഷത്തേക്കുള്ള ആണവായുധ പദ്ധതി തിരിച്ചടി നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇസ്രഈലിന്റെ ആക്രമണം ഇറാന്‍ നിഷേധിച്ചിരുന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിക്കുകയായിരുന്നു.
Content Highlight: Israel to attack Iran’s nuclear sites soon, report says