എ.ഐ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന് 70 ശതമാനം ഇന്ത്യൻ ബിരുദധാരികളും ഭയപ്പെടുന്നു; സർവേ
ന്യൂദൽഹി: എ.ഐ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന് 70 ശതമാനം ഇന്ത്യൻ ബിരുദധാരികളും ഭയപ്പെടുന്നുവെന്ന് സർവേ. സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു സാമ്പിൾ സർവേയിയാണ് വിവരം പറയുന്നത്.
സർവേയിൽ പങ്കെടുത്ത 70 ശതമാനത്തിലധികം ഇന്ത്യൻ ബിരുദധാരികളും വിശ്വസിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തങ്ങളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്നാണ്.
അതേസമയം, മറ്റ് 92 ശതമാനം പേരും എ.ഐ അല്ലെങ്കിൽ ഓട്ടോമേഷൻ ഉപകരണങ്ങളിൽ പ്രാവീണ്യം നേടുന്നത് തങ്ങളുടെ കരിയർ സാധ്യതകൾ വർധിപ്പിക്കുമെന്ന് പറഞ്ഞു. നിക്ഷേപ പ്രൊഫഷണലുകളുടെ ആഗോള സംഘടനയായ സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസമാണ് ഗ്ലോബൽ ഗ്രാജുവേറ്റ് ഔട്ട്‌ലുക്ക് സർവേ 2025 പുറത്തിറക്കിയത്.
ഇന്ത്യയിൽ നിന്നുള്ള 1,250 പേർ ഉൾപ്പെടെ 9,000ത്തിലധികം പുതിയ ബിരുദധാരികളാണ് സർവേയിൽ പങ്കെടുത്തത്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ബിരുദധാരികൾ ആഗോള ശരാശരിയേക്കാൾ കൂടുതൽ ചിന്തിക്കുന്നത് എ.ഐ അല്ലെങ്കിൽ ഓട്ടോമേഷൻ ഉപകരണങ്ങൾ തങ്ങൾ ആഗ്രഹിക്കുന്ന ജോലികൾ ലഭ്യമാക്കുന്നത് കുറയ്ക്കുമെന്നാണ്.
അതേസമയം മറ്റ് വിദ്യാർത്ഥികളിൽ 50 ശതമാനത്തിലധികം പേർക്ക് എ.ഐ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട് . 56 ശതമാനം പേർ എ.ഐ ടൂളുകൾ ഉപയോഗിക്കാൻ അറിയുന്നത് പ്രസക്തമായ സോഫ്റ്റ് സ്കില്ലുകൾ ഉണ്ടായിരിക്കുന്നതിനു പുറമേ തൊഴിൽ വിപണിയിൽ ഒരു മുൻതൂക്കം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
കൂടാതെ എ.ഐ കരിയറുകളോടുള്ള താത്പര്യം 2024ൽ 59 ശതമാനമായിരുന്നെന്നും എന്നാൽ ഈ വർഷം അത് 63 ശതമാനമായി വർധിച്ചെന്നും റിപ്പോർട്ട് പറയുന്നു.
‘ഈ തലമുറയ്ക്ക്, എ.ഐ ഇനി ഒരു ഓപ്ഷൻ മാത്രമല്ല. പ്രൊഫഷണൽ വളർച്ചയ്ക്ക് അത് എത്രത്തോളം അനിവാര്യമാണെന്ന് അവർക്ക് അറിയാം, കൂടാതെ പ്രസക്തമായ കഴിവുകൾ നേടുന്നതിനായി അവർ ആഗ്രഹിക്കുന്നു,’ ഇന്ത്യയിലെ സി.എഫ്.എ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സീനിയർ കൺട്രി ഹെഡ് ആരതി പോർവാൾ പറഞ്ഞു.
Content Highlight: 70% of indian graduates fear AI will hurt job prospects: CFA survey