national news
തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം: മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂർ ക്ഷേത്ര ട്രസ്റ്റ് മുസ്‌ലിങ്ങൾ ഉൾപ്പെടെ 167 ജീവനക്കാരെ പിരിച്ചുവിട്ടു
പൂനെ: തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ശനി ഷിംഗ്നാപൂർ ക്ഷേത്ര ട്രസ്റ്റ് മുസ്‌ലിങ്ങൾ ഉൾപ്പെടെ 167 ജീവനക്കാരെ പിരിച്ചുവിട്ടു.
മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയിലെ ശനി ഷിംഗ്നാപൂർ ക്ഷേത്രം കൈകാര്യം ചെയ്യുന്ന ശ്രീ ശനീശ്വർ ദേവസ്ഥാൻ ട്രസ്റ്റാണ് 114 മുസ്‌ലിങ്ങൾ ഉൾപ്പെടെ 167 ജീവനക്കാരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. മുസ്‌ലിം ജീവനക്കാരെ നിയമിക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയ തീവ്ര വലതുപക്ഷ സംഘടനകളുടെയും എൻ.സി.പിയുടെ അഹമ്മദ്‌നഗർ സിറ്റി എം.എൽ.എ സംഗ്രാം ജഗ്താപിന്റെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
എന്നാൽ ദീർഘകാലം ജോലിക്ക് ഹാജരാകാതിരിക്കുക, കൃത്യനിർവഹണം നടത്താതിരിക്കുക തുടങ്ങിയ അച്ചടക്ക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ട്രസ്റ്റിന്റെ വാദം.
‘1963ലാണ് ട്രസ്റ്റ് സ്ഥാപിതമായത്. അതിന്റെ ചട്ടങ്ങൾ അനുസരിച്ച്, അംഗങ്ങളെ നിയമിക്കാനും പിരിച്ചുവിടാനും ട്രസ്റ്റികൾക്ക് അധികാരമുണ്ട്. യോഗത്തിൽ ഹാജരാകാതിരിക്കൽ, മോശം പെരുമാറ്റം, മറ്റ് സമാനമായ ലംഘനങ്ങൾ തുടങ്ങിയ കാരണങ്ങളാൽ 167 വ്യക്തികളെ പുറത്താക്കി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, ഞങ്ങൾ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ചിലർ മുസ്‌ലിങ്ങളാണ് ,’ ട്രസ്റ്റിന്റെ സെക്രട്ടറി അപ്പാസാഹേബ് ഷെട്ടെ പറഞ്ഞു.
അതേസമയം, മുസ്‌ലിം തൊഴിലാളികൾ ക്ഷേത്രത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതും പെയിന്റ് ചെയ്യുന്നതും കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം ഓൺലൈനിൽ വൈറലായിരുന്നു. പിന്നാലെ സകാൽ ഹിന്ദു സമാജ് എന്ന സംഘടനയുടെ പ്രവർത്തകരോടൊപ്പം പ്രാദേശിക ബി.ജെ.പി പ്രവർത്തകരും ക്ഷേത്രത്തിൽ ശുദ്ധീകരണ ചടങ്ങ് നടത്തിയിരുന്നു.
പ്രതിഷേധങ്ങളെത്തുടർന്ന്, അറ്റകുറ്റപ്പണി, ഖരമാലിന്യ സംസ്കരണം, കൃഷി തുടങ്ങിയ വിവിധ വകുപ്പുകളിൽ ജോലി ചെയ്തിരുന്ന മുസ്‌ലിം തൊഴിലാളികളെ ട്രസ്റ്റ് പിരിച്ചുവിടുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനമാണ് ഈ നടപടിയെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പിന്നാലെ ഹിന്ദു ആരാധനാലയങ്ങളിൽ അഹിന്ദുക്കളെ ജോലി ചെയ്യാൻ തങ്ങൾ അനുവദിക്കില്ലെന്ന് ബി.ജെ.പിയുടെ ആത്മീയ സെല്ലിന്റെ തലവനായ തുഷാർ ഭോസാലെ പറഞ്ഞു.
‘ചാരിറ്റി കമ്മീഷണറിൽ വിവിധ സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മുസ്‌ലിങ്ങളോ മറ്റ് മതവിഭാഗത്തിൽപ്പെട്ടവരോ അവിടെ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ ശനി ഷിംഗ്നാപൂർ ക്ഷേത്രം ഹിന്ദുക്കൾ നൽകുന്ന സംഭാവനകളിൽ പ്രവർത്തിക്കുന്ന ഒരു ഹിന്ദു ആരാധനാലയമാണ്. ഈ പണം ഹിന്ദുക്കൾക്ക് മാത്രമായി ഉപയോഗിക്കണം, ഹിന്ദു ആരാധനാലയങ്ങളിൽ അഹിന്ദുക്കളെ ജോലി ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല,’ തുഷാർ ഭോസാലെ പറഞ്ഞു.
Content Highlight: Shingnapur Temple Trust in Maharashtra sacks 167 employees, including 114 Muslims