World News
ഹോർമുസ് കടലിടുക്ക് അടക്കുന്നത് എക്കണോമിക് സ്യുസൈഡ്; ഇറാനുമേൽ ചൈന സമ്മർദം ചെലുത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടക്കാതിരിക്കാൻ ഇറാനുമേൽ സമ്മർദം ചെലുത്താൻ ചൈനയോട് ആവശ്യപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ തീരുമാനം എക്കണോമിക് സ്യുസൈഡ് ആകുമെന്ന് പറഞ്ഞ മാർക്കോ റൂബിയോ ഇതിൽ നിന്നും ഇറാനെ പിന്തിരിപ്പിക്കാൻ ചൈന തങ്ങളുടെ സ്വാധീനം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ സുപ്രധാന ജലപാത അടച്ചുപൂട്ടാനുള്ള നിർദേശം ഇറാൻ പാർലമെന്റ് അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
‘ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാൽ അത് മറ്റൊരു ഭയാനകമായ തെറ്റായിരിക്കും. അവർ അങ്ങനെ ചെയ്താൽ അത് അവർ തന്നെ സാമ്പത്തിക ആത്മഹത്യ ചെയ്യുന്നത് പോലെയാകും. ചൈനീസ് സർക്കാർ അതിനെക്കുറിച്ച് സംസാരിക്കുന്നത് മികച്ച തീരുമാനമായിരിക്കും. ഈ വിഷയത്തിൽ ചൈന ഇറാന്റെ മേൽ സമ്മർദം ചെലുത്തണം. കാരണം അവർ എണ്ണക്കായി ഹോർമുസ് കടലിടുക്കിനെയാണ് വളരെയധികം ആശ്രയിക്കുന്നത്,’ മാർക്കോ റൂബിയോ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടക്കാനുള്ള നീക്കം വലിയൊരു സംഘർഷാവസ്ഥയിലേക്ക് നയിക്കുമെന്നും അമേരിക്കയിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രതികരണമുണ്ടാകുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
ഇറാനിലെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങളില്‍ യു.എസ് ബോംബിട്ടതിന് പിന്നാലെയാണ് ഇറാൻ നിര്‍ണായക തീരുമാനമെടുത്തത്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കാന്‍ അടക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര പാതയാണ് ഹോർമുസ് കടലിടുക്ക്, ആഗോള എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഇതിലൂടെയാണ് കടന്നുപോകുക. ഈ പാത ഇറാൻ അടക്കുമെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആഗോള തലത്തില്‍ വലിയ തോതില്‍ ഇന്ധന ക്ഷാമമുണ്ടാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
അറബിക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രവുമായും ഗള്‍ഫിനെ ബന്ധിപ്പിക്കുന്ന പ്രധാനപാതകൂടിയാണ് ഹോര്‍മൂസ് കടലിടുക്ക്. ഇറാനെ അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യുന്നത് ഈ സുപ്രധാന പാതയാണ്.
സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ, ഖത്തര്‍, ഇറാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഈ പാത അടക്കുന്നതോട് കൂടി ഇന്ത്യയും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിദിനം 5.5 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യയിലേക്ക് ആകെയെത്തുന്നത്. ഇതില്‍ രണ്ട് ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും ഇന്ത്യയിലേക്ക് എത്തുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴിയാണ്.
Content Highlight: Closing the Strait of Hormuz is economic suicide; US Secretary of State urges China to put pressure on Iran