ഹമാസിനെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമര്‍ശനം. പലസ്തീന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഫയില്‍ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍, മണിക്കൂറുകള്‍ക്കകം വിശദീകരണമൊന്നും നൽകാതെ ഈ പ്രസ്താവന തിരുത്തി.
വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമര്‍ശമുണ്ടായത്. ‘ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധികള്‍’ എന്നാണ് പ്രസ്താവനയില്‍ ആദ്യം നല്‍കിയിരുന്നത്.
എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇത് തിരുത്തി, ‘പിഎല്‍ഒ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കി. പലസ്തീനിനും അതിന്റെ അതോറിറ്റിക്കും വെനിസ്വേലയുടെ നിരുപാധിക പിന്തുണയുണ്ടെന്ന് മഡുറോ ആവർത്തിച്ച് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു.
ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ മാത്രമാണ് പലസ്തീന്‍ അതോറിറ്റി ഭരണം നടത്തുന്നത്. 2007ല്‍ ഹമാസ്ഗാസയില്‍ അധികാരം പിടിച്ചെടുത്തത് മുതല്‍, ഹമാസിന് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന നേതാവ് അബ്ബാസ്.
Summary: Palestinian leader Mahmud Abbas said Sunday that the policies and actions of Hamas “do not represent the Palestinian people”, the news agency Wafa reported.